| benny's profileബെന്നിPhotosBlogLists | Help |
|
November, 2005 പട്ടുനൂലുകളാകുന്ന പഴയപാട്ടുകള്പഴയ പാട്ടുകള്‍ പാട്ടുകളല്ല, പകരം പട്ടുനൂലുകളാണ്. (പൊട്ടാത്ത പൊന്നിന്‍ കിനാവുകൊണ്ടൊരു പട്ടുനൂലൂഞ്ഞാല കെട്ടട്ടെ ഞാന്‍!) വരികളുടെ അര്‍ത്ഥഭംഗിയും സംഗീതത്തിന്‍റെ മാധുര്യവും പാടുന്നയാളുടെ പ്രതിഭാവിലാസവുമെല്ലാം നല്ല പാട്ടിന്‍റെ ഘടകാംശങ്ങള്‍ തന്നെ. എന്നാല്‍ ഇവയ്ക്കെല്ലാം ഉപരിയായി, ഏതൊക്കെയോ അനുഭവങ്ങളുടെ ഓര്‍മ്മകളിലേക്ക് നമ്മെ പിന്നോട്ട് വലിച്ചിഴയ്ക്കുന്ന പട്ടുനൂലുകളാണ് പഴയ പാട്ടുകള്‍. വയസ്സേറും തോറും പഴയപാട്ടുകളോടുള്ള കൂടി വരുന്നു, ഒപ്പം പട്ടുനൂലിന്‍റെ ശക്തിയും. ജെയ്സിയുടെ (എന്‍റെ ഭാര്യയുടെ) ഇഷ്ടഗാനപട്ടികയില്‍ ഞാനിഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന പാട്ടുകളുടെ അവസ്ഥ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. മിക്കപ്പോഴും ഏറ്റവും താഴെയാണ് അവയുടെ സ്ഥാനം. "സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍" എന്ന പാട്ടിനേക്കാളും അവളെ സ്വാധീനിച്ചിട്ടുള്ളത് "എന്നോടെന്തിനീ പിണക്കം, എന്തിനാണെന്നോട് പരിഭവം" എന്ന പാട്ടാണ് എന്നത് എനിക്ക് ഇപ്പോഴും മനസ്സിലാവാത്ത കാര്യമാണ്. "എന്നോടെന്തിനീ പിണക്കം' എന്നു പാടുമ്പോള്‍ എന്തൊക്കെയോ ഓര്‍മ്മകള്‍ അവളിലേക്ക് ഇരച്ചു കയറുന്നുണ്ടാവണം. "ഹര്‍ഷബാഷ്പം തൂകി, വര്‍ഷപഞ്ചമി വന്നു, ഇന്ദുമുഖീ ഇന്നുരാത്രി എന്തു ചെയ്‌വൂ നീ" എന്ന് ഞാന്‍ മൂളുമ്പോള്‍ "ഒരു നറുപുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന മിഴിമുന" ആരുടേതാവാം എന്ന് ചിന്തിക്കയാണവള്‍! കഥകളി സംഗീതത്തെ പിന്‍പറ്റുന്ന "പ്രിയമാനസാ നീ വാ" എന്ന ചിലമ്പൊലിയിലെ ആ ഗാനം എന്നെ ഉള്‍പ്പുളകം അണിയിക്കുമ്പോള്‍ " ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കുനീട്ടിയില്ല" എന്ന് പാടാനാണ് അവള്‍ക്കിഷ്ടം. അന്തരിച്ച ഗായിക പി. ലീലയെപ്പറ്റി, ശ്രീകുമാരന്‍ തമ്പിയും രവീമേനോനും എഴുതിയ ലേഖനങ്ങള്‍ ഇത്തവണത്തെ കലാകൌമുദിയിലുണ്ട്. ഇവ വായിച്ചപ്പോള്‍, പഴയപാട്ടുകള്‍ ഉണ്ടാക്കുന്ന ആനന്ദാതിരേകത്തെ (?!) പറ്റിയാണ് ഞാന്‍ ചിന്തിച്ചത്. ഓര്‍മ്മയുടെ മുങ്ങാക്കയങ്ങളില്‍ നിന്ന്, വൈകാരികാനുഭൂതി ഉണ്ടാക്കുന്ന എന്തൊക്കെയോ ആണ് പഴയപാട്ടുകള്‍ മുങ്ങിത്തപ്പി കൊണ്ടുവരുന്നത്. സ്കൂള്‍ പൂട്ടിന് (ഇതിന് വെക്കേഷന്‍ എന്ന പേരു വന്നത് ഈയടുത്താണ്) അമ്മയുടെ വീട്ടില്‍ പോവുമ്പോള്‍ അവിടെയൊരു സുഹൃദ് സംഘം എനിക്കുണ്ടായിരുന്നു. എന്‍റെയതേ പ്രായമുള്ള സുനിത, അല്‍പ്പം പ്രായക്കൂടുതലുള്ള ഷീബ, വിഷ്ണു, ഞങ്ങളേക്കാളൊക്കെ ഇളയതായ മനോഹരന്‍ എന്നിവര്‍. സുനിതയുടെ വീട്ടിലന്ന് രണ്ടോ മൂന്നോ ആടുകളുണ്ട്. അവളും കൂട്ടുകാരും ആടിനെ മേയ്ക്കാന്‍ പോവുമ്പോള്‍ ഞാനും കൂടും. ഉച്ചതിരിഞ്ഞ് എല്ലാവരും പുഴയിലിറങ്ങും, നീന്തിത്തിമര്‍ക്കും. എന്‍റെ സങ്കല്‍പ്പത്തില്‍ സുനിതയായിരുന്നു എന്‍റെ ഭാവി വധു. (ഇതെപ്പറ്റി പറഞ്ഞു ഞങ്ങളിപ്പോഴും ചിരിക്കാറുണ്ട്, ചിരിച്ചു തള്ളേണ്ടുന്ന വിഷയമല്ലെന്ന് ഉള്ളിലോര്‍ത്തിട്ടും!) അക്കാലത്തെ ഹിറ്റ് ഗാനങ്ങളെല്ലാം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേതായിരുന്നു. എന്‍റെ പഴയ ആ പ്രണയപ്പൂക്കാലത്തിന്‍റെ ഓര്‍മ്മകളിലേക്കാണ് "മിഴിയോരം നനഞ്ഞൊഴുകും" "മഞ്ഞണിക്കൊമ്പില്‍" എന്നീ പാട്ടുകള്‍ പില്‍ക്കാലത്ത് എന്നെ നയിച്ചത്, ഇപ്പോഴും അങ്ങിനെ തന്നെ. മദിരാശിയില്‍ ഇടക്കാലത്ത് ഇംഗ്ലീഷ് വാധ്യാരായി ഞാന്‍ ജോലി നോക്കിയിരുന്നു, ആയിടെ ഹയര്‍സെക്കണ്ടറി സ്കൂളായി സ്ഥാനക്കയറ്റം കിട്ടിയ സായി മെട്രിക്കുലേഷന്‍ സ്കൂളില്‍. കെമിസ്ട്രി എടുത്തിരുന്ന ഗൌരവ പ്രകൃതിക്കാരിയായ ഒരു പ്രഭാവതി ടീച്ചറുമായി, കാലാന്തരത്തില്‍ ഞാന്‍ പ്ലാറ്റോണിക് പ്രണയത്തില്‍ ഏര്‍പ്പെട്ടു. നന്നായി പാടുമായിരുന്ന, വായിക്കുമായിരുന്ന ആ പ്രഭാവതി ഇപ്പോള്‍ എവിടെയാണാവോ? സ്കൂള്‍ വിടാന്‍ നേരം പ്രഭാവതിയുടെ അപ്പാ എത്തും. പ്രഭാവതിയും ഞാനും കണ്ണുകള്‍ കൊണ്ട് യാത്ര പറയും. സ്കൂട്ടറില്‍ അപ്പായും മകളും പോവും. ഞങ്ങള്‍ക്കൊന്ന് ഹൃദയം തുറക്കാന്‍ അവസരം കിട്ടിയതേയില്ല. അവസാനം കൊല്ലപ്പരീക്ഷ വന്നു. ആകെ നാല് പത്താം ക്ലാസ്സു വിദ്യാര്‍ത്ഥികളാണ് സ്കൂളില്‍ ഉണ്ടായിരുന്നത്. അതിനാല്‍ ഞങ്ങളുടെ സ്കൂളിന് പരീക്ഷാകേന്ദ്രമെന്ന പദവി കിട്ടിയില്ല. അപ്പോള്‍ കുട്ടികളെ ഏറ്റവുമടുത്ത പരീക്ഷാകേന്ദ്രത്തില്‍ എത്തിച്ച് പരീക്ഷയെഴുതിക്കേണ്ടതായി വന്നു. കുട്ടികളെ പരീക്ഷക്ക് കൊണ്ടുപോവേണ്ടതും തിരിച്ചുകൊണ്ടുവരേണ്ടതും പ്രഭാവതിയുടെയും എന്‍റെയും ചുമതലയായി പ്രിന്‍സിപ്പല്‍ പ്രഖ്യാപിച്ചു. ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ കുട്ടികള്‍ പരീക്ഷാഹാളില്‍ വിയര്‍ത്തൊലിക്കുമ്പോള്‍, പ്രഭാവതിയും ഞാനും മുട്ടിയുരുമ്മിയിരുന്ന് സംസാരിച്ചു, ലോകത്തിലുള്ള സകലതിനെ പറ്റിയും! ജന്‍റില്‍ മേനിലെ ആ സുന്ദരഗാനത്തിലെപ്പോലെ "എന്‍ വീട്ടു തോട്ടത്തില്‍ പൂവെല്ലാം കേട്ടുപ്പാര്‍, എന്‍ വീട്ടു ജന്നല്‍ കമ്പിയെല്ലാമെ കേട്ടുപ്പാര്‍" എന്ന് പ്രഭാവതി എന്നോടു ആവശ്യപ്പെട്ടിരിക്കില്ല. എങ്കിലും, പ്രഭാവതിയിലേക്കും സായി മെട്രിക്കുലേഷനിലേക്കും ഉള്ള പാസ്സ്‌വേഡാണ് എനിക്കാ പാട്ട്. "എന്‍റെ മണ്‍വീണയില്‍ കൂടണയാനൊരു മൌനം പറന്നു പറന്നു വന്നു" എന്ന് ജെയ്സി മൂളുമ്പോള്‍ എനിക്കവളോടുള്ള സ്നേഹം കൂടുന്നു, അവളുടെ മനസ്സിനെയും ഓര്‍മ്മകള്‍ മഥിക്കുന്നുവല്ലോ എന്നോര്‍ക്കുമ്പോള്‍ അഭിമാനവും. കാരണം "ഓര്‍മ്മകള്‍ ഓടിക്കളിക്കുവാന്‍ എത്തുന്ന മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍" നില്‍പ്പാണല്ലോ ഞാന്‍. Comments (10)
TrackbacksThe trackback URL for this entry is: http://cachitea.spaces.live.com/blog/cns!4EE8E2DAD4E4DE66!207.trak Weblogs that reference this entry
|
|
|