| benny's profileബെന്നിPhotosBlogLists | Help |
|
October, 2005 ഒരു ആസ്വാദനക്കുറിപ്പ് - മാപ്പാക്കുകകാട്ടുരാജാവിന്റെ കണ്ണുകള്‍ രണ്ടും കലമാനിന്‍റെ കൊമ്പുകളില്‍. മുയലുകള്‍ക്ക് അഹ്ലാദം. കാടു ക്ഷോഭിച്ചില്ല. 'നീതിയാണ് ഇത് എന്‍റെ കാടാണ്. ഒറ്റക്കുതിപ്പിന് ശക്തിയും പല്ലും. കാഴ്ച കവര്‍ന്നതോ കൊമ്പിന്‍ കൃപാണം.
ഫാസിസം തന്ന പതാകയിലും പരിത്യാഗത്തിന്‍റെ ഭ്രൂണചിഹ്നം. അറിയുന്നു, കാടിന്‍റെ മൃഗരാജന്‍, കൊച്ചുമൃഗത്തിന്‍റെ രുചിഭേദപാഠം. മുയലായ് ജനിച്ചാല്‍ മതിയിനി. മൃഗമെന്ന പേരിന് ഉത്തരമാകാം. കാടു നശിച്ചാല്‍ മക്കള്‍ക്കു പോകാം, കൂടുകള്‍ തേടി, നഗര മൃഗശാലയില്‍.
അറുത്ത കൈക്ക് ഉപ്പുതരാതെ, വെളിച്ചം കെടുത്തിയ വീടാണ് കാട്. പകയും രക്തദാഹവും നിറഞ്ഞ കാടിന്‍റെ കഥയിന്നു കഴിയുന്നു. അതൃപ്തിയുടെ കാറ്റില്‍ മുറിയുന്നു ശിഖരങ്ങള്‍. കാടിന്‍റെ ദേവത എണ്ണയും വിറകുമില്ലാതെ വെയിലില്‍ എരിയുന്നു.
മൃഗത്തിന്‍റെ ഛായയുള്ള എന്‍റെ മുഖത്തെ അടിമകള്‍ ആക്രമിക്കുന്നതിനു മുമ്പ്, കാട്ടാറിന്‍റെ ഓരത്തിലൂടെ എനിക്കു പോകണം. ശാന്തിയുടെ ശ്മശാനമൂകതയ്ക്കടുത്ത് ഒരു കൂര വേണം.
ഈ മുകളില്‍ വായിച്ചത്, കുറച്ച് വലിയ കയ്യക്ഷരത്തില്‍ എഴുതിയാല്‍ A 4 സൈസ് പേപ്പര്‍ നിറയില്ല. അത്രയ്ക്ക് ചെറിയൊരു രചനയാണിത്. ഞാനിത് വീണ്ടും വീണ്ടും വായിച്ചു. എഴുതിയ ആളിന്‍റെയും എന്‍റെയും Wave length പ്രശ്നം കൊണ്ടാവാം ഒന്നും മനസ്സിലാവുന്നില്ല. എങ്കിലും മനസ്സിലായി എന്ന് ഞാന്‍ കരുതുന്നത് എഴുതാം.
സിംഹം വേട്ടയാടാന്‍ ഒരുങ്ങി നില്‍ക്കുന്നു. ഇരയൊരു കലമാനാണ്. കൊമ്പുകളില്‍ നോക്കി തക്കം പാര്‍ത്തു നില്‍പ്പാണ് സിംഹം. ഇതുകണ്ട മുയലുകള്‍ക്ക് സന്തോഷം, കാരണം ഇര കലമാനാണല്ലോ! കാടിനും മൃഗരാജന്‍റെ ചെയ്തിയില്‍ കോപമില്ല. കാട്ടുനീതി ഇങ്ങിനെത്തന്നെയാണ്.
അങ്ങിനെ, കാത്തുനിന്ന സിംഹം ഒറ്റക്കുതിപ്പ്. ശക്തിയും പല്ലും സിംഹത്തിന്‍റെ കയ്യില്‍. പക്ഷേ കലമാന്‍ കൊമ്പിന്‍ കൃപാണം, കാഴ്ച കവര്‍ന്നുവെത്രെ. സിംഹത്തിന്‍റെ കണ്ണുകളെ കവരുന്ന രീതിയില്‍ ആകര്‍ഷണീയങ്ങളായിരുന്നോ കലമാനിന്‍റെ കൊമ്പുകള്‍? അതോ ഉന്നം തെറ്റിച്ചാടി, കൊമ്പ് കണ്ണില്‍ കൊണ്ട് സിംഹത്തിന്‍റെ കാഴ്ച നഷ്ടപ്പെട്ടു എന്നാവുമോ? മനസ്സിലായില്ല. വരട്ടെ, പാരഗ്രാഫ് മൂന്ന് ഇനിയും ബാക്കിയുണ്ടല്ലോ? ഒന്നു പിടിച്ചുനോക്കാം.
ഫാസിസം തന്ന പതാകയിലും പരിത്യാഗത്തിന്‍റെ ഭ്രൂണചിഹ്നമുണ്ടെന്നാണ് അടുത്ത വാചകം. ഫാസിസം ആര്‍ക്കാണ് പതാക കൊടുത്തത്? സിംഹത്തിനോ മുയലിനോ അതോ കലമാനോ? അതോ കാടിനു മൊത്തമോ? കലമാനിനു മുകളില്‍ ചാടി വീണു അതിനെ കൊലപ്പെടുത്തുന്നത് ഫാസിസ്റ്റ് പ്രവണതയാണ്. അപ്പോള്‍, തന്നെ, തന്നെ! സിംഹത്തിനിപ്പോള്‍ കണ്ണുകളില്ല. കൊമ്പിന്‍ കൃപാണം കണ്ണു തുരക്കുകയായിരുന്നു. ഫാസിസ്റ്റ് ചെയ്തിക്കിടയിലും സിംഹം ചെയ്യേണ്ടി വന്ന ഈ ത്യാഗം നോക്കണേ!
ഫാസിസത്തിന്‍റെ പതാകയിലും, പരിത്യാഗം അങ്ങിനെ, ആലിലക്കണ്ണനായി ശയിക്കുന്നുണ്ടെന്ന് സാരം! പലതും ത്യാഗം ചെയ്തിട്ടു തന്നെയാണ് ഫാസിസ്റ്റുകളും തത്വശാസ്ത്രം പിന്‍പറ്റുന്നത് എന്ന് വ്യംഗ്യം.
കൊച്ചുമൃഗത്തിന്‍റെ പാഠഭേദപരമായ രുചിവൈഭവം മൃഗരാജന്‍ അറിയുന്നുണ്ടെന്നാണ് അടുത്ത വാചകം. കലമാന്‍ മാംസത്തിന്‍റെ രുചി, തന്‍റെ കാഴ്ച നഷ്ടപ്പെടുത്തിയ വിധിവൈപരീത്യമാവാം സിംഹത്തെക്കൊണ്ട് ഈ മോണോലോഗ് അടിപ്പിക്കുന്നത്. മുയലായി ജനിച്ചാല്‍ മതിയെന്നാണ് സിംഹത്തിന്‍റെ അടുത്ത ആത്മഗതം. കാടു നശിച്ചാല്‍, മക്കള്‍ക്ക് നഗരത്തിലെ മൃഗശാലയില്‍ പോവാമെന്നും സിംഹം ആത്മഗതിക്കുന്നുണ്ട്. അറുത്ത കൈക്ക് ഉപ്പുതരാതെ, വെളിച്ചം കെടുത്തിയ വീടാണ് കാട് എന്ന് വേദനിക്കുന്നുമുണ്ട്.
അടുത്ത വാചകങ്ങള്‍ പറയുന്നത് സൂത്രധാരനാണെന്നു തോന്നുന്നു, അല്ലെങ്കില്‍ കോറസ്സാവാം. പകയും രക്തദാഹവും നിറഞ്ഞ കാടിന്‍റെ കഥ ഇന്നു കഴിയുന്നു എന്നാണത്. പോരാത്തതിന് അതൃപ്തിയുടെ കാറ്റില്‍ ശിഖരങ്ങള്‍ മുറിയുന്നുമുണ്ട്.
എങ്ങിനെയാണ് കാടിന്‍റെ കഥ കഴിഞ്ഞത് എന്ന് മനസ്സിലായില്ല. അതിനു മാത്രം എന്തെങ്കിലും സംഭവിച്ചതായി മുമ്പുള്ള വാചകങ്ങളില്‍ സൂചനയുമില്ല. ചിലപ്പോള്‍ വിഷയിയും വിഷയവും എന്ന ലൈനില്‍ ചിന്തിച്ച സിംഹത്തിന് തോന്നിയതാവുമോ ഇത്? പക്ഷേ, കാട്ടുദേവത എണ്ണയും വിറകുമില്ലാതെ വെയിലില്‍ ഉരുകുന്നത് എന്തിനെന്നു എത്ര "യോസിച്ചും"പിടിതരുന്നില്ല. കഷ്ടകാലം നേരത്തു കുഷ്ഠം പിടിക്കുമെന്ന് കേട്ടിട്ടുണ്ട്. അതുപോലെയാവുമോ ഇത്?
എവിടെയായിരുന്നു കാട്ടുദേവത ഇതുവരെ? ഒരുപക്ഷേ കാടിനെത്തന്നെയാണോ കാട്ടുദേവതയായി ഉപമിച്ചിരിക്കുന്നത്? ശിഖരങ്ങള്‍ കൊഴിഞ്ഞു വീണ് കാടിന് കഷണ്ടി കയറുന്നു എന്ന് മുമ്പൊരു വാചകത്തില്‍ പറഞ്ഞിട്ടുമുണ്ട്. കഷണ്ടിയില്‍ വെയില്‍ അടിക്കുമ്പോള്‍ ഉരുകുന്ന അവസ്ഥയുണ്ടാവും. അല്ലെങ്കില്‍ കണ്ണു നഷ്ടപ്പെട്ട സിംഹം തന്നെയാണോ കാട്ടുദേവതയും? (ആണോ? അല്ലെങ്കില്‍ പെണ്ണാവും - തൃശ്ശൂര്‍ രവിയോട് കടപ്പാട്)
മൃഗത്തിന്‍റെ മുഖച്ഛായയുള്ള, തന്‍റെ മുഖത്തെ അടിമകള്‍ ആക്രമിക്കുമെന്നാണ് സിംഹത്തിന്‍റെ ഇപ്പോഴത്തെ ഭയം. കണ്ണുപോയ സിംഹത്തെ കുറുനരിയും കുറുക്കനും ആക്രമിച്ചെന്നു വരും. അങ്ങിനെ സംഭവിക്കും മുമ്പ് കാട്ടാറിന്‍റെ ഓരത്തെത്താന്‍ കൊതിക്കുകയാണ് സിംഹം. ചാവാന്‍ നേരത്ത് സ്വല്‍പ്പം വെള്ളം സിപ്പ് ചെയ്യാനാവും.
ഇനി അന്തിമ വാചകം, ഇതൊരു ആഗ്രഹ പ്രകടനം കൂടിയാണ് - ശാന്തിയുടെ ശ്മശാന മൂകതയ്ക്കടുത്ത് സിംഹത്തിനൊരു കൂര വേണമെത്രെ. കാട്ടിലിറങ്ങി നടക്കാന്‍ ഭയമുള്ളവരാണല്ലോ കൂര കെട്ടി പ്രതിഷ്ഠയാവുന്നത്! പോരാത്തതിന് കലാംജി പോലും രാഷ്ട്രപതി ഭവനു മുമ്പില്‍ മുളങ്കൂര തീര്‍ത്ത കഥ, മംഗളം പത്രം (ഒരു രൂപാ നോട്ടു കൊടുത്താല്‍.....) വഴി കേരളക്കരയാകെ പാട്ടായിട്ടുമുണ്ട്.
ഇങ്ങിനെ, കലമാനിന്‍റെ കൊമ്പു കൊണ്ട് കണ്ണു നഷ്ടപ്പെട്ട സിംഹത്തിന്‍റെ കദനകഥ എഴുതിയിരിക്കുന്നത് ആരെന്നല്ലേ? നമ്മുടെ പ്രിയകവി അയ്യപ്പന്‍! മാതൃഭൂമിയുടെ ഓണപ്പതിപ്പില്‍, "അടിമകളുടെ ആക്രമണം" എന്ന പേരിലാണ് തൊണ്ടിസാധനം വന്നത്. കവിതയെ മനസ്സിലാക്കാനുള്ള വ്യഗ്രതയില്‍, വരികള്‍ക്കിടയിലുള്ള അകലം എടുത്തുമാറ്റി, 4 പാരഗ്രാഫ് ഗദ്യമാക്കിയതില്‍ വായനക്കാര്‍ മാപ്പാക്കണം.
ഇനിയെല്ലാവര്‍ക്കും, കവിത വായിച്ച് "അയ്യപ്പത്തിന്തകത്തോം" പാടാവുന്നതാണ്. Comments (5)
TrackbacksThe trackback URL for this entry is: http://cachitea.spaces.live.com/blog/cns!4EE8E2DAD4E4DE66!135.trak Weblogs that reference this entry
|
|
|