benny 的个人资料ബെന്നി照片日志列表 工具 帮助

日志


2005年11月

പട്ടുനൂലുകളാകുന്ന പഴയപാട്ടുകള്‍

പഴയ പാട്ടുകള്‍ പാട്ടുകളല്ല, പകരം പട്ടുനൂലുകളാണ്. (പൊട്ടാത്ത പൊന്നിന്‍ കിനാവുകൊണ്ടൊരു പട്ടുനൂലൂഞ്ഞാല കെട്ടട്ടെ ഞാന്‍!) വരികളുടെ അര്‍ത്ഥഭംഗിയും സംഗീതത്തിന്‍റെ മാധുര്യവും പാടുന്നയാളുടെ പ്രതിഭാവിലാസവുമെല്ലാം നല്ല പാട്ടിന്‍റെ ഘടകാംശങ്ങള്‍ തന്നെ. എന്നാല്‍ ഇവയ്ക്കെല്ലാം ഉപരിയായി, ഏതൊക്കെയോ അനുഭവങ്ങളുടെ ഓര്‍മ്മകളിലേക്ക് നമ്മെ പിന്നോട്ട് വലിച്ചിഴയ്ക്കുന്ന പട്ടുനൂലുകളാണ് പഴയ പാട്ടുകള്‍. വയസ്സേറും തോറും പഴയപാട്ടുകളോടുള്ള കൂടി വരുന്നു, ഒപ്പം പട്ടുനൂലിന്‍റെ ശക്തിയും.

ജെയ്സിയുടെ (എന്‍റെ ഭാര്യയുടെ) ഇഷ്ടഗാനപട്ടികയില്‍ ഞാനിഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന പാട്ടുകളുടെ അവസ്ഥ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. മിക്കപ്പോഴും ഏറ്റവും താഴെയാണ് അവയുടെ സ്ഥാനം. "സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍" എന്ന പാട്ടിനേക്കാളും അവളെ സ്വാധീനിച്ചിട്ടുള്ളത് "എന്നോടെന്തിനീ പിണക്കം, എന്തിനാണെന്നോട് പരിഭവം" എന്ന പാട്ടാണ് എന്നത് എനിക്ക് ഇപ്പോഴും മനസ്സിലാവാത്ത കാര്യമാണ്. "എന്നോടെന്തിനീ പിണക്കം' എന്നു പാടുമ്പോള്‍ എന്തൊക്കെയോ ഓര്‍മ്മകള്‍ അവളിലേക്ക് ഇരച്ചു കയറുന്നുണ്ടാവണം.
 

"ഹര്‍ഷബാഷ്പം തൂകി, വര്‍ഷപഞ്ചമി വന്നു, ഇന്ദുമുഖീ ഇന്നുരാത്രി എന്തു ചെയ്‌വൂ നീ" എന്ന് ഞാന്‍ മൂളുമ്പോള്‍ "ഒരു നറുപുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന മിഴിമുന" ആരുടേതാവാം എന്ന് ചിന്തിക്കയാണവള്‍‍! കഥകളി സംഗീതത്തെ പിന്‍‌പറ്റുന്ന "പ്രിയമാനസാ നീ വാ" എന്ന ചിലമ്പൊലിയിലെ ആ ഗാനം എന്നെ ഉള്‍പ്പുളകം അണിയിക്കുമ്പോള്‍ " ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കുനീട്ടിയില്ല" എന്ന് പാടാനാണ് അവള്‍ക്കിഷ്ടം.

അന്തരിച്ച ഗായിക പി. ലീലയെപ്പറ്റി, ശ്രീകുമാരന്‍ തമ്പിയും രവീമേനോനും എഴുതിയ ലേഖനങ്ങള്‍ ഇത്തവണത്തെ കലാകൌമുദിയിലുണ്ട്. ഇവ വായിച്ചപ്പോള്‍, പഴയപാട്ടുകള്‍ ഉണ്ടാക്കുന്ന ആനന്ദാതിരേകത്തെ (?!) പറ്റിയാണ് ഞാന്‍ ചിന്തിച്ചത്. ഓര്‍മ്മയുടെ മുങ്ങാക്കയങ്ങളില്‍ നിന്ന്, വൈകാരികാനുഭൂതി ഉണ്ടാക്കുന്ന എന്തൊക്കെയോ ആണ് പഴയപാട്ടുകള്‍ മുങ്ങിത്തപ്പി കൊണ്ടുവരുന്നത്.

സ്കൂള്‍ പൂട്ടിന് (ഇതിന് വെക്കേഷന്‍ എന്ന പേരു വന്നത് ഈയടുത്താണ്) അമ്മയുടെ വീട്ടില്‍ പോവുമ്പോള്‍ അവിടെയൊരു സുഹൃദ് സംഘം എനിക്കുണ്ടായിരുന്നു. എന്‍റെയതേ പ്രായമുള്ള സുനിത, അല്‍പ്പം പ്രായക്കൂടുതലുള്ള ഷീബ, വിഷ്ണു, ഞങ്ങളേക്കാളൊക്കെ ഇളയതായ മനോഹരന്‍ എന്നിവര്‍. സുനിതയുടെ വീട്ടിലന്ന് രണ്ടോ മൂന്നോ ആടുകളുണ്ട്. അവളും കൂട്ടുകാരും ആടിനെ മേയ്ക്കാന്‍ പോവുമ്പോള്‍ ഞാനും കൂടും. ഉച്ചതിരിഞ്ഞ് എല്ലാവരും പുഴയിലിറങ്ങും, നീന്തിത്തിമര്‍ക്കും.

എന്‍റെ സങ്കല്‍പ്പത്തില്‍ സുനിതയായിരുന്നു എന്‍റെ ഭാവി വധു. (ഇതെപ്പറ്റി പറഞ്ഞു ഞങ്ങളിപ്പോഴും ചിരിക്കാറുണ്ട്, ചിരിച്ചു തള്ളേണ്ടുന്ന വിഷയമല്ലെന്ന് ഉള്ളിലോര്‍ത്തിട്ടും!) അക്കാലത്തെ ഹിറ്റ് ഗാനങ്ങളെല്ലാം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേതായിരുന്നു. എന്‍റെ പഴയ ആ പ്രണയപ്പൂക്കാലത്തിന്‍റെ ഓര്‍മ്മകളിലേക്കാണ് "മിഴിയോരം നനഞ്ഞൊഴുകും" "മഞ്ഞണിക്കൊമ്പില്‍" എന്നീ പാട്ടുകള്‍ പില്‍ക്കാലത്ത് എന്നെ നയിച്ചത്, ഇപ്പോഴും അങ്ങിനെ തന്നെ.

മദിരാശിയില്‍ ഇടക്കാലത്ത് ഇംഗ്ലീഷ് വാധ്യാരായി ഞാന്‍ ജോലി നോക്കിയിരുന്നു, ആയിടെ ഹയര്‍സെക്കണ്ടറി സ്കൂളായി സ്ഥാനക്കയറ്റം കിട്ടിയ സായി മെട്രിക്കുലേഷന്‍ സ്കൂളില്‍. കെമിസ്ട്രി എടുത്തിരുന്ന ഗൌരവ പ്രകൃതിക്കാരിയായ ഒരു പ്രഭാവതി ടീച്ചറുമായി, കാലാന്തരത്തില്‍ ഞാന്‍ പ്ലാറ്റോണിക് പ്രണയത്തില്‍ ഏര്‍പ്പെട്ടു. നന്നായി പാടുമായിരുന്ന, വായിക്കുമായിരുന്ന ആ പ്രഭാവതി ഇപ്പോള്‍ എവിടെയാണാവോ? സ്കൂള്‍ വിടാന്‍ നേരം പ്രഭാവതിയുടെ അപ്പാ എത്തും. പ്രഭാവതിയും ഞാനും കണ്ണുകള്‍ കൊണ്ട് യാത്ര പറയും. സ്കൂട്ടറില്‍ അപ്പായും മകളും പോവും. ഞങ്ങള്‍ക്കൊന്ന് ഹൃദയം തുറക്കാന്‍ അവസരം കിട്ടിയതേയില്ല.

അവസാനം കൊല്ലപ്പരീക്ഷ വന്നു. ആകെ നാല് പത്താം ക്ലാസ്സു വിദ്യാര്‍ത്ഥികളാണ് സ്കൂളില്‍ ഉണ്ടായിരുന്നത്. അതിനാല്‍ ഞങ്ങളുടെ സ്കൂളിന് പരീക്ഷാകേന്ദ്രമെന്ന പദവി കിട്ടിയില്ല. അപ്പോള്‍ കുട്ടികളെ ഏറ്റവുമടുത്ത പരീക്ഷാകേന്ദ്രത്തില്‍ എത്തിച്ച് പരീക്ഷയെഴുതിക്കേണ്ടതായി വന്നു. കുട്ടികളെ പരീക്ഷക്ക് കൊണ്ടുപോവേണ്ടതും തിരിച്ചുകൊണ്ടുവരേണ്ടതും പ്രഭാവതിയുടെയും എന്‍റെയും ചുമതലയായി പ്രിന്‍സിപ്പല്‍ പ്രഖ്യാപിച്ചു.

ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ കുട്ടികള്‍ പരീക്ഷാഹാളില്‍ വിയര്‍ത്തൊലിക്കുമ്പോള്‍, പ്രഭാവതിയും ഞാനും മുട്ടിയുരുമ്മിയിരുന്ന് സംസാരിച്ചു, ലോകത്തിലുള്ള സകലതിനെ പറ്റിയും! ജന്‍റില്‍ മേനിലെ ആ സുന്ദരഗാനത്തിലെപ്പോലെ "എന്‍ വീട്ടു തോട്ടത്തില്‍ പൂവെല്ലാം കേട്ടുപ്പാര്‍, എന്‍ വീട്ടു ജന്നല്‍ കമ്പിയെല്ലാമെ കേട്ടുപ്പാര്‍" എന്ന് പ്രഭാവതി എന്നോടു ആവശ്യപ്പെട്ടിരിക്കില്ല. എങ്കിലും, പ്രഭാവതിയിലേക്കും സായി മെട്രിക്കുലേഷനിലേക്കും ഉള്ള പാസ്സ്‌വേഡാണ് എനിക്കാ പാട്ട്.

"എന്‍റെ മണ്‍‌വീണയില്‍ കൂടണയാനൊരു മൌനം പറന്നു പറന്നു വന്നു" എന്ന് ജെയ്സി മൂളുമ്പോള്‍ എനിക്കവളോടുള്ള സ്നേഹം കൂടുന്നു, അവളുടെ മനസ്സിനെയും ഓര്‍മ്മകള്‍ മഥിക്കുന്നുവല്ലോ എന്നോര്‍ക്കുമ്പോള്‍ അഭിമാനവും. കാരണം "ഓര്‍മ്മകള്‍ ഓടിക്കളിക്കുവാന്‍ എത്തുന്ന മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍" നില്‍പ്പാണല്ലോ ഞാന്‍.

2005年10月

ലളിത വായനയ്ക്കൊരു മഴപ്പുസ്തകം

ടോം ജെ മങ്ങാട്ട് എഡിറ്റ് ചെയ്ത് ഡിസി പ്രസിദ്ധീകരിച്ച മഴക്കാലം, വായനയ്ക്കൊരു മുതല്‍ക്കൂട്ടാണ്. മഴയുടെ തത്വശാസ്ത്രവും ശാസ്ത്രവും അന്വേഷിക്കുന്നവര്‍ക്ക് ഈ പുസ്തകം രസിക്കണമെന്നില്ല. മഴയെപ്പറ്റി പറഞ്ഞു തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ലെങ്കിലും, നമ്മുടെ സം‌വേദനക്ഷമതയുടെ രസമുകുളങ്ങള്‍ ത്വരിപ്പിക്കുന്ന മുപ്പതോളം ലേഖനങ്ങളിലൂടെ, അഴകാര്‍ന്ന ഒരു ചിത്രം കോറിയിടാന്‍ ടോമിന് കഴിയുന്നുണ്ട്.

മഴപ്പുസ്തകത്തില്‍ നിന്ന് പെറുക്കിയെടുത്ത നുറുങ്ങുകള്‍:

(മഴയെയും സംഗീതത്തെയും പറ്റി രവീന്ദ്രന്‍)
ആദ്യത്തെ മഴത്തുള്ളി ഒന്ന്, രണ്ട്.. എന്നു പതിയും. പിന്നെ ഇടി, മിന്നല്‍... ചെറിയൊരു ചാറല്‍ മഴയാണ് പിന്നെ. അത് ഒന്നുകൂടി വേഗത്തിലാവും. പിന്നെ ഭയങ്കര ഇടിവെട്ടും മിന്നലുമാണ്. "അരയന്നമേ... ആരോമലേ" എന്ന പാട്ട് ശ്രദ്ധിച്ചാലറിയാം. അവിടെ ഒരു ചാറ്റല്‍ മഴയുടെ ഈണമാണ്. "ഏഴു സ്വരങ്ങളും" എന്ന പാട്ടിലെ "ആരോ പാടും ലളിതമധുരമയ ഗാനം‌പോലും കരളിലമൃതമഴ ചൊരിയും.." മഴയ്ക്ക് ശക്തി കൂടി വരുന്നതുപോലെയാണ് ആ വരികളുടെ മട്ട്.

(കുട്ടനാട്ടിലെ മഴയെപ്പറ്റി തകഴി)
മഴക്കാലത്ത്, രാത്രിയില്‍ ഒരു വിനോദമുണ്ട്. കാരി, വരാല്‍, കുറുവ തുടങ്ങിയ മീനുകള്‍ മുറ്റത്തും പറമ്പിലും ഓടിക്കളിക്കുകയല്ലേ. ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ അവയെ വെട്ടിപ്പിടിക്കും. വലിയ വരാലും ചമ്മ എന്നു പേരുള്ള ഒരു മീനുമാണ് മുഖ്യയിനങ്ങള്‍. ചമ്മ വരാലുപോലെ തന്നെയാണ്. പക്ഷേ രണ്ട് മീശയുണ്ട്. കുട്ടനാട്ടിലെ പെണ്ണുങ്ങളെല്ലാം ഇത്തരം മീന്‍പിടുത്തത്തില്‍ വിദഗ്ധരായിരുന്നു.

(കടലിലെ മഴയെപ്പറ്റി സേവ്യര്‍ ബെഞ്ചമിന്‍)
രാത്രിയില്‍ കടലില്‍ മഴ വരുന്നതിന് മുമ്പേ അപകടകാരിയായ മറ്റൊന്നെത്തും. കുത്തിക്കീറുന്ന തണുപ്പ്. ഒപ്പം ദേഹം ചുളിക്കുന്ന കാറ്റും. പിന്നെ വലിയ ഹുങ്കാരശബ്ദമുണ്ടാകും. ആളെ വിഴുങ്ങാന്‍ വരുന്ന ഭൂതത്തെപ്പോലെ വള്ളങ്ങളെ വളഞ്ഞ് ചുറ്റുനിന്നും ആര്‍ത്തനാദത്തോടെ വീശിയടിക്കും. കാണാനാവില്ല. ശബ്ദം കൊണ്ട് മഴ അടുത്തെത്തുന്നതും നമ്മളെ മൂടുന്നതും തിരിച്ചറിയാം. ഒന്നും ചെയ്യാനാവില്ല.

(മഴയും മനുഷ്യനും എന്ന വിഷയത്തെ അധികരിച്ച് മിനി ചന്ദ്രന്‍)
കോണ്‍ക്രീറ്റ് സൌധങ്ങള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും ഇടയില്‍ കഴിയുമ്പോഴും "ഇക്കൊല്ലവും മഴ ചതിക്കുമോ" എന്ന് നെഞ്ചത്തു കൈവച്ച് ആശങ്കപ്പെടുന്ന കര്‍ഷകന്‍റെ മനസ്സു കാത്തു സൂക്ഷിക്കുന്നവരാണ് ഇന്ത്യക്കാര്‍.

(ഹൈറേഞ്ചിലെ മഴയെപ്പറ്റി സുസ്മേഷ് ചന്ത്രോത്ത്)
പാവുമുണ്ട് നെയ്യാനുപയോഗിക്കുന്ന നാല്‍പ്പതാം നമ്പര്‍ നൂലിന്‍റെ വണ്ണത്തില്‍ പെയ്യുന്ന മഴയാണ്‍ നാല്‍പ്പതാം നമ്പര്‍. നൂറാം നമ്പര്‍ നൂലുപോലെ തീരെ നേര്‍ത്തു പെയ്യുന്ന മഴ, നൂറാം നമ്പര്‍ മഴ. കൃഷിക്ക് ഏറ്റവും അനുയോജ്യമായ മഴ നാല്‍പ്പതാം നമ്പറാണ്. കുരുമുളക്, ഏലം, കാപ്പി എന്നിവയ്ക്കൊക്കെ ഈ മഴ ഗുണം ചെയ്യും. നൂറാം നമ്പര്‍ വിളകള്‍ക്ക് ദോഷമേ ഉണ്ടാക്കുകയുള്ളൂ. കാപ്പിയില്‍ കുരു കുറയും. ഏലത്തിനും ഇഞ്ചിക്കുമൊക്കെ വിളവ് കുറയും. തണുപ്പും കുളിരും കൂടുതല്‍ നൂറാം നമ്പറിനാണ്; അതുകൊണ്ടുതന്നെ അനാരോഗ്യകരവും. നൂറാം നമ്പറിന്‍റെ മറ്റൊരു പ്രത്യേകത ഒപ്പമെത്തുന്ന കനത്ത മഞ്ഞാണ്.

(സാഹിത്യത്തിലെ മഴയെപ്പറ്റി ഇ സന്തോഷ്കുമാര്‍)
ഖസാക്കിലെ അവസാന മഴയ്ക്ക് കോപാവേശങ്ങളില്ല. ഇടിയും മിന്നലുമില്ലാതെ നിന്നുപെയ്യുന്ന കാലവര്‍ഷത്തിന്‍റെ വെളുത്ത മഴയാണത്. നാശം വിതച്ച കൊറ്റുങ്കാറ്റ് കഴിഞ്ഞിരിക്കുന്നു. കൂമന്‍‌കാവങ്ങാടിയിലെ ഏറുമാടങ്ങളത്രയും നിലം‌പൊത്തിയിരിക്കുന്നു. അങ്ങാടിയില്‍ മിക്കവാറും ഒന്നും‌തന്നെ അവശേഷിച്ചിരുന്നില്ല. പിന്നെ മഴ മാത്രം പെയ്യുന്നു. ഉറങ്ങുകയും ശാന്തമാവുകയും ചെയ്യുന്ന മഴ. അനാദിയായ മഴവെള്ളത്തിന്‍റെ സ്പര്‍ശം.

(രാഗങ്ങളും മഴയും എന്ന സമസ്യയെപ്പറ്റി രവിമേനോന്‍)
അമൃതവര്‍ഷിണി പാടിയാല്‍ മഴ പെയ്യുമോ എന്ന ചോദ്യത്തിന് ഒരിക്കല്‍ ചെമ്പൈ നല്‍കിയ മറുപടി ഇതായിരുന്നു - "പെയ്യും. പാടുന്നവരുടെയും കേള്‍ക്കുന്നവരുടെയും മനസ്സിലാണെന്ന് മാത്രം'.

(സിനിമയിലെ മഴയെപ്പറ്റി രമ എസ് കര്‍ത്ത)
നായികയുടെ നനഞ്ഞാട്ടം ചിത്രീകരിക്കാന്‍ മാത്രം ഉദ്ദേശ്യം വെച്ചുകൊണ്ടുള്ള മഴനൃത്തങ്ങള്‍ മലയാളസിനിമയിലെ ചൂടുള്ള മസാലകള്‍ മാത്രമാണ്. ഉധാഹരണത്തിന്, അഴകിയ രാവണന്‍ എന്ന സിനിമയിലെ "പ്രണയമണിത്തൂവല്‍ പൊഴിയും പവിഴമഴ" എന്നു തുടങ്ങുന്ന ഗാനത്തിന് സിനിമയുമായി പറയത്തക്ക യാതൊരു ബന്ധവുമില്ല.

(മഴയുടെ വികൃതികളെപ്പറ്റി സുരേഷ് പിള്ള)
ലോകത്തില്‍ പല ഭാഗത്തും അസ്വാഭാവികമഴകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തവളകള്‍ മാത്രമല്ല, മത്സ്യവും കണവയും പുഴുക്കളും എന്തിനേറെ ചീങ്കണ്ണി പോലും മഴയായി പെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ജന്തുക്കളെ വര്‍ഷിച്ചതല്ലാതെയും മഴ കൌതുകം വിതയ്ക്കാറുണ്ട്. വര്‍ണ്ണമഴയും രക്തമഴയും അമ്ലമഴയും ആലിപ്പഴവുമെല്ലാം മഴയുടെ വികൃതികള്‍ തന്നെ.

(മഴക്കാടിന്‍റെ ജൈവവൈവിധ്യത്തെപ്പറ്റി ജോര്‍ഡി ജോര്‍ജ്ജ്)
ആധുനികലോകത്ത് ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ 80 ശതമാനവും മഴക്കാടുകളില്‍ ഉത്ഭവിച്ചവയാണ്. ആധുനികമനുഷ്യര്‍ ഉപയോഗിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍ 200 എണ്ണം വരും. എന്നാല്‍ മഴക്കാടുകളില്‍ എത്രതരം പഴങ്ങളാണ് ഉള്ളതെന്നോ - മൂവായിരം. ഇതില്‍ രണ്ടായിരം പഴങ്ങള്‍ ആദിവാസികള്‍ ഭക്ഷണമാക്കുന്നു.

(അനുഭവത്തെപ്പറ്റി ജോണ്‍ എബ്രഹാം)
പെരുമഴയത്താണ് ഞാന്‍ കുട്ടനാട്ടില്‍ പോയി ഇറങ്ങുന്നത്. കടത്തുകാരന്‍ ഒഴുക്കാണെന്ന് പറഞ്ഞു. എന്‍റെ അപ്പന്‍റെ മരണമാണെന്ന് ഞാന്‍ പറഞ്ഞു. അവനു മനസ്സിലായി. അവന്‍ കഴുക്കോല്‍ എടുത്ത് ഊന്നുന്നു. ആറ്റില്‍ വാസ്തവത്തില്‍ വെള്ളത്തിന്‍റെ ഒഴുക്കുണ്ടായിരുന്നു. അവന്‍റെ കൂടെച്ചേര്‍ന്ന് ഞാനും കഴുക്കോല്‍ എടുത്ത് ഊന്നിയപ്പോള്‍ മാത്രമാണ് എന്‍റെ അപ്പന്‍റെ മരണത്തേക്കാള്‍ വലുതാണ് ഒഴുക്കെന്ന് മനസ്സിലായത്.
2005年10月

പാപ്പാന്‍റെ കരിങ്കാലിക്കഥയ്ക്ക് ഒരു അനുബന്ധം

 
പാപ്പാന്‍റെ കരിങ്കാലിക്കഥ വായിച്ചപ്പോഴാണ് ഉദ്വേഗജനകമായ ഒരു അനുഭവകഥ ഓര്‍മ്മ വന്നത്. കഴിഞ്ഞ വര്‍ഷം മൂന്നുമാസക്കാലത്തോളം, ഞാന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു, കേരള ഐടി മിഷന് "നിയമം - നീതിനിര്‍‌വഹണം" എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഇന്‍ററാക്റ്റീവ് സിഡി ഉണ്ടാക്കാന്‍. വെബ്‌ദുനിയയുടെ (വെബ്‌ലോകത്തിന്‍റെ) ഓഫീസന്ന് വെള്ളയമ്പലത്ത് ആയിരുന്നു. ഞാന്‍ താമസിച്ചിരുന്നത് ആയുര്‍‌വേദ കോളേജിനടുത്തുള്ള പ്രതിഭ ഹെറിറ്റേജിലും.

അന്നൊരു ശനിയാഴ്ചയായതിനാല്‍ സിഡിയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ രമേഷും (തമിഴന്‍, ചെന്നൈക്കാരന്‍), സിഡിയിലേക്ക് ആവശ്യമായ കാര്‍ട്ടൂണുകള്‍ വരച്ചിരുന്ന സാജനും ഞാനും കൂടി പ്രതിഭ ഹെറിറ്റേജില്‍ ഒന്നുകൂടാം എന്ന് പ്ലാനിട്ടു. രാത്രി എട്ടിന് ജോലി അവസാനിപ്പിച്ച്, വെള്ളയമ്പലത്തുനിന്ന് ആയുര്‍‌വേദകോളേജ് ജംഗ്ഷനിലേക്ക് ഞങ്ങള്‍ ഓട്ടോ പിടിച്ചു.

ഓട്ടോയിലിരുന്ന് പലതും പറയുന്നതിന് ഇടയില്‍, രമേഷിനും എനിക്കും, ഞങ്ങളുടെ ചെന്നൈ ഓഫീസ് റിസപ്ഷനിസ്റ്റ് അയച്ചുതന്ന ഒരു മെയിലിനെപ്പറ്റി സംസാരമുണ്ടായി. സാജന് ഈ മെയിലിനെപ്പറ്റി അറിയണമെന്നായി. സാജനു വേണ്ടി മെയിലിന്‍റെ ഉള്ളടക്കം മലയാളത്തില്‍ പറഞ്ഞുകൊടുക്കുന്ന ചുമതല ഞാനേറ്റെടുത്തു.

ജിജ്ഞാസയുണര്‍ത്തുന്ന ഒരു സസ്പെന്‍സ് കഥയാണ് റിസപ്ഷനിസ്റ്റ് അയച്ചു തന്നെ മെയിലില്‍ ഉണ്ടായിരുന്നത്...

സെക്കന്‍റ് ഷോ കഴിഞ്ഞ് വരുന്ന ഒരു കൌമാരക്കാരന്‍ പയ്യന്‍. സൈക്കിളിലാണ് വരവ്. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന വയല്‍ മുറിച്ചുകടന്നു വേണം ഈ പയ്യന് വീട്ടിലെത്താന്‍. സമയം രാത്രി 12 കഴിഞ്ഞിരിക്കുന്നു. ആരും തുണയില്ലാത്തതിനാല്‍ പേടിച്ചരണ്ടാണ് പയ്യന്‍ സൈക്കിള്‍ ചവിട്ടുന്നത്. ചറ്റും നോക്കി കാതുകൂര്‍പ്പിക്കുന്നുമുണ്ട്. നിലാവില്ല. കൂരാകൂരിരുട്ടുമാത്രം. കഷ്ടിച്ച് വരമ്പു കാണാമെന്നു മാത്രം. സകലദൈവങ്ങളെയും വിളിച്ച് പയ്യന്‍ സൈക്കിള്‍ ആഞ്ഞുചവിട്ടി.

അധികം ചവിട്ടേണ്ടി വന്നില്ല, ആശ്വാസം വിളിച്ചറിയിക്കുന്ന ഒരു നിശ്വാസം പയ്യനില്‍ നിന്നുണ്ടായി. കാരണമെന്തെന്നല്ലേ, വയലിന് നടുക്ക് ഒരു വിളക്ക് കാണുന്നുണ്ട്. മനുഷ്യജീവികള്‍ പരിസരത്തുതന്നെ ഉണ്ടെന്ന അറിവാണ് പയ്യന്‍ ആശ്വാസമായത്. വെളിച്ചത്തിന് അടുത്തെത്താന്‍ പയ്യന്‍ ആഞ്ഞാഞ്ഞ് ചവിട്ടി.

വെളിച്ചത്തിന് അടുത്തെത്തിയതും പയ്യന്‍ അത്ഭുതം കൊണ്ട് വാ പിളര്‍ന്നു. വയലിന്‍റെ ഒത്ത നടുക്കിരുന്ന് ഒരാള്‍, സെക്കന്‍റ് ഹാന്‍ഡ് പുസ്തകങ്ങള്‍ വില്‍ക്കുകയാണ്. വഴിയാത്രക്കാരില്ലാത്ത ഈ അര്‍ദ്ധരാത്രിയില്‍, അതും വയലിന്‍റെ നടുക്കിങ്ങനെ കുത്തിയിരുന്ന് വില്‍പ്പന നടത്തുന്നയാളെ പയ്യന്‍ സൂക്ഷിച്ചു നോക്കി. മനുഷ്യന്‍ തന്നെ. കൂനിക്കൂടിയിരിക്കുന്ന ഒരു വൃദ്ധന്‍. പയ്യന് ആശ്വാസമായി.

പയ്യന്‍ താഴെയിറങ്ങി, സൈക്കിള്‍ സ്റ്റാന്‍റിലിട്ടു. വില്‍പ്പനക്കാരന്‍ പയ്യനെ പുസ്തകങ്ങള്‍ കാണാന്‍ ക്ഷണിച്ചു. നിരത്തി വെച്ചിരുന്ന പുസ്തകങ്ങള്‍ പയ്യന്‍ മറിച്ചുനോക്കി. അവസാനം, പഴകി ദ്രവിച്ച ഒരു പുസ്തകത്തിന് വില ചോദിച്ചു. വില്‍പ്പനക്കാരന്‍ 25 രൂപയാണ് പുസ്തകത്തിന് വില പറഞ്ഞത്. എന്നാല്‍ പയ്യന്‍റെ കയ്യില്‍ 10 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിരാശനായി സൈക്കിളില്‍ കയറാനൊരുങ്ങിയ പയ്യനെ വില്‍പ്പനക്കാരന്‍ തിരിച്ചു വിളിച്ചു. 10 രൂപ തന്നാല്‍ മതിയെന്നും പുസ്തകം എടുത്തുകൊള്ളൂ എന്നും അയാള്‍ പയ്യനോട് പറഞ്ഞു.

പുസ്തകം വാങ്ങി പോവാനൊരുങ്ങിയ പയ്യനെ വില്‍പ്പനക്കാരന്‍ തടഞ്ഞു നിര്‍ത്തി, ഇത്രയും കൂടി പറഞ്ഞു, "ഈ പുസ്തകം അമൂല്യമായ ഒന്നാണ്. നീയൊരു സാധാരണ കുട്ടിയല്ല എന്നതിനാലാണ് 10 രൂപയ്ക്ക് ഞാനീ പുസ്തകം തന്നത്. ഈ പുസ്തകം നിന്നെ രസിപ്പിക്കും. എന്നാല്‍ ഒരു കാര്യം ഞാന്‍ നിന്നോട് ആവശ്യപ്പെടുന്നു. ഒരുകാരണവശാലും പുസ്തകത്തിന്‍റെ അവസാനതാള്‍ നീ തുറക്കുകയോ വായിക്കുകയോ ചെയ്യരുത്. നീയങ്ങനെ ചെയ്താല്‍ പിന്നെയുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയായിരിക്കില്ല. ഇനി നിനക്ക് പോവാം."

ഒരിക്കലും അവസാനതാള്‍ മറിക്കില്ലെന്നും വായിക്കില്ലെന്നും ഉറപ്പു കൊടുത്തുകൊണ്ട് പയ്യന്‍ സൈക്കിളില്‍ കയറി. അവസാനം ഒന്നരമണിയോടെ പയ്യന്‍ വീട്ടിലുമെത്തി. വീട്ടില്‍ പിതാവ് ഉറങ്ങിയിരുന്നില്ല. എന്താണ് താമസിച്ചത് എന്ന പിതാവിന്‍റെ ചോദ്യത്തിന് പയ്യന്‍ മറുപടി പറഞ്ഞു; കൂടെ വയലില്‍ കണ്ട ഒരാളില്‍ നിന്ന് പുസ്തകം വാങ്ങിയ കാര്യവും.

അസമയത്ത് പുസ്തകം വിറ്റിരുന്നയാളെപ്പറ്റിയുള്ള
വിവരണം കേട്ട് പിതാവ് വിളറിവെളുത്തു. അജ്ഞാതനായ വില്‍പ്പനക്കാരന്‍റെ കയ്യില്‍ നിന്ന് പുസ്തകം വാങ്ങിയതിന് പയ്യന്‍ പൊതിരെ ചീത്ത കേട്ടു. പിറ്റേന്ന് രാവിലെ തന്നെ എവിടെയെങ്കിലും കൊണ്ടുപോയി പുസ്തകം ഉപേക്ഷിച്ചു കളയണമെന്ന് പയ്യനോട് പിതാവ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും ഉറങ്ങാന്‍ പോയി.

പുസ്തകവുമായി മുറിയില്‍ കയറിയ പയ്യന്‍ ചിന്താമഗ്നനായി. എന്തുകൊണ്ടാണ് പുസ്തകത്തിന്‍റെ അവസാനതാള്‍ കാണരുതെന്ന് വില്‍പ്പനക്കാരന്‍ മുന്നറിയിപ്പ് തന്നത്? എന്നാലതൊന്ന് അറിഞ്ഞിട്ടുതന്നെ കാര്യം, പയ്യന്‍ മനസ്സിലുറപ്പിച്ചു. കിടക്കയില്‍ കിടന്ന്, പുസ്തകത്തിന്‍റെ ആദ്യതാള്‍ മുതല്‍ പയ്യന്‍ വായിച്ചുതുടങ്ങി. അങ്ങിനെ ഓരോതാളും അവസാനിപ്പിച്ച്, പുലരാന്‍ അല്‍പ്പസമയം മാത്രം ബാക്കിയുള്ളപ്പോള്‍‍, പയ്യന്‍ പുസ്തകത്തിന്‍റെ അവസാന ഭാഗത്തെത്തി. തുടര്‍ന്ന്, ചിന്തിച്ചുറപ്പിച്ച്, പയ്യന്‍ അവസാന താള്‍ മറിച്ചു.....

"ക്ലൈമാക്സ് എത്തിയല്ലോ അല്ലേ. പക്ഷേ അതിനിടയില്‍ എന്‍റെ ക്ലൈമാക്സ്. ഓട്ടോ ഞാനിവിടെ നിര്‍ത്തുന്നു" രമേഷും സാജനും ഞാനും അതുഭത്തോടെ ഓട്ടോ ഡ്രൈവറെ നോക്കി. സ്റ്റാച്ച്യു ജംഗ്ഷന് തൊട്ടുമുമ്പായി ഓട്ടോ സൈഡാക്കിയിരിക്കുകയാണ് ഡ്രൈവര്‍. "നിങ്ങള്‍ മൂന്നുപേരും ഉടന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങണം." ഡ്രൈവര്‍ ആജ്ഞാപിച്ചു.

യുവജനവേദി പ്രവര്‍ത്തകനായ സാജന്‍ കാരണം ചോദിച്ചു. നടന്നതൊക്കെ കണ്ടു എങ്കിലും, മലയാളം അറിയാത്തതിനാല്‍ രമേഷ് മൌനം ഭജിച്ചു. ഞാനും കാരണം പറയാന്‍ ഓട്ടോക്കാരനോട് ആവശ്യപ്പെട്ടു. " ടയര്‍ പഞ്ചറായെന്നോ, പെട്രോള്‍ തീര്‍ന്നെന്നോ, അല്ലെങ്കില്‍ ഞാന്‍ ആവഴി പോവുന്നില്ല എന്നോ നിങ്ങള്‍ക്ക് കരുതാം. ദയവു ചെയ്ത് വണ്ടിയില്‍ നിന്ന് ഇറങ്ങുക. എനിക്ക് ഓട്ടോക്കൂലി വേണ്ട."

ഞങ്ങള്‍ മൂന്നുപേരും ഓട്ടോയില്‍ നിന്ന് ഇറങ്ങേണ്ട താമസം ഡ്രൈവറും വണ്ടിയും കുതിച്ചു പാഞ്ഞു. ഞങ്ങള്‍ക്കീ സംഭവം പേക്കിനാവായി അനുഭവപ്പെട്ടു. ഓട്ടോയില്‍ കയറി ഡ്രൈവര്‍ കുതിച്ചു പായുന്നത്, അത്ഭുതത്തോടു കൂടിയാണ് ഞങ്ങള്‍ കണ്ടുനിന്നത്.

എന്തായിരിക്കാം അയാളെ ഭയപ്പെടുത്തിയത്, അല്ലെങ്കില്‍ പ്രകോപിപ്പിച്ചത്? പുസ്തകത്തിന്‍റെ അവസാനതാളിനെപ്പറ്റി ഞാന്‍ പറയാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ വണ്ടി നിറുത്തി ഞങ്ങളോട് ഇറങ്ങാന്‍ ആജ്ഞാപിച്ചത്. അവസാനതാളില്‍ എന്തായിരിക്കും എന്നാണ് അയാള്‍ ചിന്തിച്ചിരിക്കുക. നൂറു സംശയങ്ങളോടെ, വേറൊരു ഓട്ടോയില്‍ കയറി, ഹോട്ടലിലെത്തി, കള്ളടിച്ച് ഞങ്ങള്‍, വാതോരാതെ സംസാരിച്ചുകൊണ്ട്, വൃഥാ, സംശയനിവര്‍ത്തിക്ക് ശ്രമിച്ചു.